Sunday 27 September 2009

രണ്ടു ശ്ലോകങ്ങള്‍

എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ പറ്റിയ നിരവധി ശ്ലോകങ്ങള്‍ മലയാളത്തിലുണ്ട്.കാവ്യ ഭാഗങ്ങളായുള്ള ശ്ലോകങ്ങള്‍ പുസ്തകങ്ങളില്‍ നിന്നും ലഭിക്കും.എന്നാല്‍ ഒറ്റ ശ്ലോകങ്ങളുടെ സ്ഥിതി അതല്ല.അക്ഷരശ്ലോക സദസ്സുകളിലും ചില പഴമക്കാരുടെ നാവിലും മാത്രമേ അവ അവശേഷിക്കുന്നുള്ളൂ.അങ്ങനെയുള്ളവ ഓര്‍ക്കുമ്പോഴോ കണ്ടുകിട്ടുമ്പോഴോ രേഖപ്പെടുത്താന്‍ വേണ്ടിയാണ് "ശ്ലോകബാങ്ക്" എന്ന പുതിയ ബ്ലോഗ് തുടങ്ങുന്നത്.ഇവിടം സന്ദര്‍ശിക്കുന്നവര്‍ക്കും അത്തരം ശ്ലോകങ്ങള്‍ സംഭാവന ചെയ്യാവുന്നതാണ്.കൊടുക്കുകയും കൊള്ളുകയും ചെയ്യുക എന്നതാണ് ഈ ശ്ലോക ബാങ്കിന്റെ നയം എന്നു സാരം.

കുമാരനാശാന്റെയും മഴമംഗലത്തിന്റെയും ഓരോ ശ്ലോകത്തോടെ നിക്ഷേപം ആരംഭിക്കുന്നു.
'പ്രരോദന'ത്തില്‍ നിന്നുള്ളതാണ് ആശാന്റെ ശ്ലോകം.മഴമംഗലത്തിന്റേത് ഒറ്റ ശ്ലോകമാണെന്നാണ്
ഓര്‍മ്മ.

തേനഞ്ചീടിന ഗാഥയാലരു മഹാന്‍ താരാട്ടി മുമ്പ,മ്പിയ-
ന്നാനന്ദാശ്രുവില്‍ മുക്കി മറ്റൊരു മഹാധന്യന്‍ കിളിക്കൊഞ്ചലാല്‍
ദീനത്വം കലരാതെ,യന്യ സരസന്‍ തുള്ളിച്ചു തന്‍ പാട്ടിനാല്‍
നൂനം കൈരളി,യമ്മയും ശിശുവുമായ് തീര്‍ന്നാളവര്‍‍ക്കന്നഹോ.
-കുമാരനാശാന്‍

അമ്പത്തൊന്നക്ഷരാളീ കലിത തനുലതേ വേദമാകുന്ന ശാഖി-
ക്കൊമ്പത്തമ്പോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേന്‍ കുഴമ്പേ
ചെമ്പൊല്‍ത്താര്‍ ബാണ ഡംഭപ്രശമന സുകൃതോപാത്ത സൗഭാഗ്യലക്ഷ്മീ
സമ്പത്തേ കുമ്പിടുന്നേന്‍ കഴലിണ വലയാധീശ്വരീ വിശ്വനാഥേ.
-മഴമംഗലം