Thursday, 14 January 2010

"പൂങ്കോഴിപ്രകരത്തിനും സ്ഥലമഹോ പുംസ്കോകിലങ്ങള്‍ക്കും"

ശങ്കാപേതമുദിക്കുമര്‍ത്ഥ രുചിയെങ്ങെ,ങ്ങാ വെറും ശബ്ദമാ-
മങ്കോലക്കുരുവിന്റെയെണ്ണയിലെഴുന്നജ്ജാല കൗതൂഹലം?
ഹുങ്കാരത്തിലൊതുങ്ങുമോ പര ഗുണോല്‍ക്കര്‍ഷങ്ങള്‍?ഉണ്ടൂഴിയില്‍
പൂങ്കോഴിപ്രകരത്തിനും സ്ഥലമഹോ പുംസ്കോകിലങ്ങള്‍ക്കുമേ !

-കുമാരനാശാന്‍

സക്കറിയയുടെ കഴുത്തിനു പിടിച്ച ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍,ആശാന്റെ 'പ്രരോദന'ത്തിലെ ഈ ശ്ലോകത്തിന്റെ അവസാന ഭാഗം ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

Monday, 11 January 2010

കട്ടന്‍ ചായയും പാര്‍ട്ടിയും

"കട്ടന്ചായ നിഷിദ്ധമായി;വടയും പറ്റാത്തതായ് പാര്ട്ടിയില്‍
മട്ടണ്‍,സ്ക്കോച്ചി,വയാണു പാര്ട്ടി വളരാനത്യുത്തമം ഭാവിയില്‍;"
മാര്‍ക്സിസ്സത്തിനു നവ്യ പാഠമെഴുതിച്ചേര്‍ക്കുന്നു തട്ടിപ്പെഴും
മാര്ട്ടിന്മാരുടെ കാശു വാങ്ങി വിലസും നേതൃത്വ കില്ലാടികള്‍.

-ദത്തന്‍

Saturday, 28 November 2009

കവിതയെ കുറിച്ച് മഹാകവികള്‍

മാനഞ്ചും മിഴിയുടെ ചാഞ്ഞ ചില്ലിമേലും
ധ്യാനസ്ഥന്‍ മുനിയുടെ ഹസ്ത മുദ്രമേലും
നൂനം ചെറ്റൊരു ഭിദയെന്നി ദേവി ഭക്തന്‍
പാനം ചെയ് വതു ഭവദീയ വാക് പ്രവാഹം.

-കുമാരനാശാന്‍

മാനം ചേര്‍ന്ന ഭടന്റെ മിന്നല്‍ ചിതറും കൈവാളിളക്കത്തിലും
മാനഞ്ചും മിഴി തന്‍ മനോരമണനില്‍ ചായുന്ന കണ്‍ കോണിലും
സാനന്ദം കളിയാടിടുന്ന ശിശുവിന്‍ തൂവേര്‍പ്പണിപൂങ്കവിള്‍-
സ്ഥാനത്തും നിഴലിച്ചു കാണ്മു കവിതേ നിന്‍ മഞ്ജു രൂപത്തെ മാത്രം.

-വള്ളത്തോള്‍

Friday, 20 November 2009

മാവു മുത്തച്ഛന്‍

നീലപ്പുല്‍ത്തറകള്‍ക്കു മേല്‍ പല നിഴല്‍ക്കൂടാരമുണ്ടാക്കിയും
കാലത്തില്‍ കനിയേകിയും കിളികള്‍ തന്‍ ഗാനോത്സവം കൂട്ടിയും
ബാലാരാധകമായ് കലാലയമതിന്‍ മുമ്പാകെ വമ്പാര്‍ന്നെഴും
സ്ഥൂലാമ്രാധിപ!കേഴുകീ വിരഹമോര്‍ത്തെന്നും മഴക്കാറ്റില്‍ നീ.

-കുമാരനാശാന്‍

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് വളപ്പില്‍ നിന്ന വലിയ മാവാണ്
'പ്രരോദന'ത്തില്‍ വര്‍ണ്ണിക്കപ്പെട്ട ഈ ''സ്ഥൂലാമ്രാധിപന്‍". ഏതാനും
വര്‍ഷം മുമ്പ് കടപുഴകി വീണു.

Saturday, 14 November 2009

രണ്ടു സുന്ദരികള്‍

ഒന്ന്

നേരറ്റോരപ്പുരയതില്‍ വിരൂപാംഗിമാരായനേകം
പേരുണ്ടെന്നാ,ലവളവരിലൊന്നല്ല തെല്ലല്ല ഭേദം
നേരോതീടാ മവളുടെ മുഖം നിന്‍ മുഖത്തോടു നത്തേ
നേരാണെന്നാകിലുമതിനെഴും ശ്രീവിലാസം വിശേഷം.
-ദാത്യൂഹ സന്ദേശം

രണ്ട്

കോരിക്കൂട്ടിയ പാഴ്ക്കരിക്കിടയിലെ തീക്കട്ടയോ,പായലാല്‍
പൂരിച്ചുള്ള ചളിക്കുളത്തിലുളവാം ചെന്താമരപ്പുഷ്പമോ
മാരിക്കാറണി ചൂഴുമിന്ദുകലയോ പോലേ മനോജ്ഞാംഗിയാ-
ളാരിക്കാണ്മൊരിരുണ്ട കൊച്ചു പുര തന്‍ കോലായില്‍ നില്‍ക്കുന്നവള്‍?
-വള്ളത്തോള്‍

Tuesday, 10 November 2009

സുകുമാര്‍ അഴീക്കോടിന്

(പ്രൊ.സുകുമാര്‍ അഴീക്കോടിനെ അനുമോദിച്ചുകൊണ്ട് 1959 ല്‍
ശ്രീമതി മുതുകുളം പാര്‍വ്വതി അമ്മ എഴുതിയത്.)

പേരേറിടും മമ സഹോദര സൂരിവര്യ!
സാരജ്ഞ,സച്ചരിത,കാവ്യകലാവിലോല,
ആരാധനീയ,സുകുമാര,വിമര്‍ശകാഗ്ര്യ,
നേരുന്നു ഞാ,നനഘ,മംഗളമാദ്യമായി.

പാരം പ്രബോധജനകം തവ വാഗ്വിലാസ-
സാരസ്യ മാധ്വി,മദിരാശിയില്‍ വച്ചു മുന്നം
നേരേ നുകര്‍ന്നു പുളകങ്ങളണിഞ്ഞൊരീ ഞാ-
നേറെക്കൊതിച്ചൊരനുമോദന ധാര ചെയ്യാന്‍.

സാഹിത്യ ചിന്തക!സഹോദര!മേല്‍ക്കുമേലീ-
സാഹിത്യ മഞ്ജുള നഭസ്സിലുയര്‍ന്നു മിന്നാന്‍
സാഹിത്യവേദി,യഖിലേശ്വരനാര്‍ദ്രശീലന്‍
സ്നേഹസ്വരൂപനരുളട്ടെ! കൃപാ കടാക്ഷം.

Wednesday, 28 October 2009

ഒരു മല്ലയുദ്ധ വര്‍ണ്ണന

അദ്ധ്യാത്മ രാമായണത്തിലെ ബാലി സുഗ്രീവയുദ്ധ വിവരണം ആണ് മലയാളത്തിലെ മികച്ച യുദ്ധ വര്‍ണ്ണന.എന്നാല്‍ ദ്രാവിഡ വൃത്തത്തിന്റെ അത്ര രചനാ സ്വാതന്ത്ര്യമില്ലാത്ത ശ്ലോകത്തില്‍ അതിനെയും കവച്ചുവയ്ക്കുന്ന ഒരു യുദ്ധ വര്‍ണ്ണന ഇതാ:

അടിയ്ക്കയും,പാങ്ങിലിടിയ്ക്കയും,ബലം-
പിടിയ്ക്കയും,താങ്ങലിലെല്ലൊടിയ്ക്കയും,
ചൊടിയ്ക്കയും,പല്ലു കടിയ്ക്കയും,മദം-
നടിയ്ക്കയും തമ്മിലുരച്ചിടിയ്ക്കയും,

കടുക്കയും,കണ്ണു തുടുക്കയും കട-
ന്നടുക്കയും,കൈക്കുടനൂക്കെടുക്കയും,
കൊടുക്കയും,തല്ലു തടുക്കയും,പരം
മടുക്കയും,വാശി പിടിച്ചടുക്കയും,

പരസ്പരം തുല്യനിലയ്ക്കിതേ വിധം
പരക്കെയാള്‍ തിങ്ങിന രംഗഭൂമിയില്‍
പരസ്യമാക്കിപ്പടുമല്ലടി ക്രമം
പരം കളിച്ചാരവര്‍ നാലു പേരുമേ.

കൃതി:"കംസന്‍". കര്‍ത്താവ്:കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍.