Thursday, 31 January 2013

ഉള്ളൂർ


സുസ്പഷ്ടോച്ചാരണം,ധീനിശിതഗതി വിശേഷിച്ചു കാട്ടുന്ന നേത്രം
സ്വല്പസ്ഥൗല്യം കലർന്നീടുമൊരുട,ലൊരുപാദത്തിനേതാണ്ടു ദൈർഘ്യം
കെല്പേറും വാക്പടുത്വം സ്മൃതിബല,മതിമാത്രോജ്വല ശ്രീകവിത്വം
കല്പിക്കാമേവമുള്ളൂരെഴുമരിയ മഹാ കാവ്യകൃത്തിന്റെ ചിഹ്നം.

മൂലൂർ

വള്ളത്തോൾ


നിഷ്കാപട്യം സ്ഫുരിക്കും വദനമഥ വിശാലാളിക ശ്രീവിലാസം
ദൈർഘ്യം ചേരും ശരീരം സുലഭ പദമിഴച്ചുച്ചരിക്കും സുവാക്യം
അക്കർണ്ണങ്ങൾക്കു കേഴ്വിക്കതിവികലത നൽ സാഹിതീസാർ വ്വഭൗമ-
പ്രഖ്യാതൻ മേനവന്നുള്ളൊരു വടിവിവയെന്നോർക്കണം തർക്കഹീനം.

മൂലൂർ

കുമാരനാശാൻ


ചിന്താശീലം സ്ഫുരിക്കും വലിയ നയനമാ സ്ഥൂലമാം ഹ്രസ്വഗാത്രം
സന്തോഷം പൂണ്ട പൊട്ടിച്ചിരിയെവിടെയുമുൾക്കൊള്ളുമുദ്ദാമഭാവം
ദന്തം തെല്ലൊന്നുയർന്നിട്ടമരുവതഥ നല്കാകളീ രമ്യകണ്ഠം
ചിന്തിച്ചാലെൻ.കുമാരാഹ്വയ സുകവിയിതേമട്ടു കാണുന്നു മുമ്പിൽ

മൂലൂർ എസ്.പദ്മനാഭപ്പണിക്കർ

Saturday, 11 August 2012

ദൈവം വന്ന വഴി


ദൈവം വന്നതു തത്ത്വചിന്തകൾ തെളിച്ചെത്തിച്ച തേർത്തട്ടിലോ
ഭാവങ്ങൾക്കഭിരാമ രൂപമരുളും ശില്പീന്ദ്ര ശില്പത്തിലോ
പൂവർച്ചിച്ച പുരോഹിതന്റെ ഭജനപ്പാട്ടിൻ കളിത്തട്ടിലോ
പാവം,മിഥ്യ പണിഞ്ഞുയർത്തിയ തമോരൂപപ്രപഞ്ചത്തിലോ?

-വയലാർ

Sunday, 25 March 2012

ചെമ്മനത്തിന്റെ "അഭിനവ നളിനി "

(സുകുമാര്‍ അഴീക്കോടിനെ നാണം കെടുത്തുവാന്‍ നടക്കുന്ന ഒരു ക്വട്ടേഷന്‍ നായികയുടെ തനിനിറം വെളിവാക്കുന്ന കവിതയുടെ ഒരംശം )

ശത്രുപക്ഷമൊരുമിച്ചു തീര്‍ത്തതാം
വക്രബുദ്ധി ഫലമാര്‍ന്നു ;തുക്കടാ
പത്രമച്ചുകളില്‍ വച്ചു കാമുകന്‍
പണ്ടയച്ച പല പ്രേമലേഖനം.

അമ്പതാണ്ടിലധികം തുലയ്ക്കുവാന്‍
വമ്പൊടീ നളിനി നോക്കിയെങ്കിലും
കേരളോര്‍വ്വിയിലുയര്‍ന്നു നാള്‍ക്കുനാള്‍
സുര്യനായ്‌ വിലസിയാ ദിവാകരന്‍

ചെമ്മനം ചാക്കോ

Monday, 31 October 2011

ശ്രീനാരായണഗുരു



പാരിൽദ്ധർമ്മമുയർത്തുവാൻ യദുകുലേ പണ്ടെന്നപോലീഴവ-
ന്മാരിൽ സ്വാമി പിറന്ന മാസമതിലാണേവർക്കുമോണോത്സവം;
ആരിവ്വണ്ണമഖണ്ഡമംഗളനഹോ?സദ്യോഗവിദ്യാമൃതം
പൂരിക്കും പുതുചന്ദ്രനേ,ജയ ചിരം നാരായണശ്രീഗുരോ!

വള്ളത്തോൾ

Monday, 24 October 2011

ഒരു സുന്ദരി


ലാവണ്യക്കടലില്ക്കളങ്കമിയലാതുണ്ടായ വാർതിങ്കളോ,
പൂവമ്പന്റെ പുകഴ്ച കാട്ടി വിലസും പുത്തൻ കൊടിക്കൂറയോ,
ദൈവത്തിന്റെ വിചിത്രസൃഷ്ടിവിരുതോ,ശൃംഗാരസൂക്തോന്മിഷൽ-
ക്കൈവല്യപ്പൊരുളോ,നമുക്കെതിരിലിക്കാണാകുമേണാക്ഷിയാൾ?

-വള്ളത്തോൾ (വിലാസലതിക)

Saturday, 15 October 2011

ആശാന്റെ ശവകുടീരം


കണ്ണെത്താത്ത കയങ്ങളും കരകളെപ്പുല്കിക്കുളിർപ്പിച്ചിടും
കല്ലോലങ്ങളുമാർന്നിടുന്ന പുഴ തന്നേകാന്ത തീരത്തതാ
കണ്ടാലും ഗഗനം കുനിഞ്ഞു മുകരാൻ വെമ്പും കുടീരം,വെറും
കല്ലിൽ ഗ്രാമകരങ്ങൾ വേദനകളാൽ തീർത്തുള്ളൊരാ സ്മാരകം.

-തിരുനല്ലൂർ കരുണാകരൻ

Friday, 16 September 2011

കൈരളിക്കു വേണ്ടി


തുഞ്ചത്തച്ഛന്റെ വർണ്ണദ്യുതി ചിതറുമൊരാ ഹൈമനാരാചവും ശ്രീ
കുഞ്ചൻ വൻ കാവ്യകൃത്തേന്തിയൊരിരുമുന നാരാചവും പോര പിന്നെ
വഞ്ചിക്ഷ്മാചക്രഭർത്രീ പതിയുടെ വിലയേറുന്ന പൊല്പ്പേനയും തേ
സഞ്ചിന്തിക്കുന്നതെല്ലാം സപദി വരുവതിന്നേകണം ഭാഗധേയം

-മൂലൂർ എസ്.പദ്മനാഭ പണിക്കർ

Sunday, 28 August 2011

നാടൻ കൃഷിക്കാർ



പുറം കഠോരം പരിശുഷ്കമൊട്ടു-
ക്കുള്ളോ മൃദു സ്വാദു രസാനുവിദ്ധം
നാടൻ കൃഷിക്കാരൊരു നാളികേര-
പ്പാകത്തിലാണിങ്ങനെ മിക്ക പേരും

-കുറ്റിപ്പുറത്തു കേശവൻ നായർ

Thursday, 11 August 2011

ജന്മഭൂമി സ്നേഹം


അടിയനിനിയുമുണ്ടാം ജന്മമെന്നാലതെല്ലാ-
മടി മുതൽ മുടിയോളം നിന്നിലാകട്ടെ തായേ!
അടിമലരിണ വേണം താങ്ങുവാൻ മറ്റൊരേട-
ത്തടിയുവതു ഞെരുക്കം മുക്തി സിദ്ധിക്കുവോളം

ഉള്ളൂർ
ഉമാകേരളം

Saturday, 13 November 2010

കുമ്പ വീര്‍ക്കാന്‍

ചാറേ,ചമ്മന്തി, ചക്കപ്രഥമ രസികനുപ്പേരി, പാല്പ്പായസേ, സാ-
മ്പാറേ,ചൂടുള്ള ചോറേ,കറികള്‍ പലവകേ, പപ്പടേ, നല്‍പ്പരിപ്പേ,
ചോരും നെയ്യേ, പഴേ,തേന്‍,ദധി,നിഖില പദാര്‍ത്ഥങ്ങളേ നിങ്ങളെല്ലാ-
പേരും കൂടി സഹായിക്കണമിവനു വിശക്കുമ്പൊഴിക്കുമ്പ വീര്‍ക്കാന്‍.

(കര്‍ത്താവ് ആരെന്ന് ഓര്‍മ്മയില്ല.അറിയാവുന്നവര്‍ സഹായിക്കുക)

Saturday, 16 October 2010

ഒരു ഒ.എന്‍.വി.ശ്ലോകം

ഇന്നും മര്‍ത്യത കുമ്പിള്‍ കാട്ടിയിവിടെക്കഞ്ഞിക്കു കേഴുന്നു നാ-
ടിന്നും "മാറ്റുക ചട്ട" മെന്നൊരു മയക്കത്തില്‍ സ്വനഗ്രാഹി പോല്‍
മന്ത്രം ചൊല്ലിയിരിപ്പു; നീറി വിടരും സ്വന്തം മുറിപ്പാടിലൂ-
ടിന്നും പൊന്‍ മുള പാടിടുന്നു;കുയില്‍ പാടുന്നൂ തമോ ഭൂവിലും

-അക്ഷരം

Saturday, 9 October 2010

* കൈയ്യില്‍ കാശുണ്ടെങ്കില്‍..

ഉണ്ടോ മിടുക്കുള്ളഭിഭാഷകന്‍മാര്‍
ഉണ്ടോ പണം പൂത്തതു കൈയ്യി;-ലെങ്കില്‍
താണ്ടേണ്ട എന്‍ട്രന്‍സുപരീക്ഷ,മാര്‍ക്കും-
വേണ്ടാ മെഡിക്കല്‍ പഠനം തുടങ്ങാന്‍.

‌‌...ദത്തന്‍

(*മിനിമം മാര്‍ക്കില്ലാത്തവരുടെ പ്രവേശനം സാധുവാണെന്നും ലക്ഷങ്ങളുടെ ബാങ്ക് ഗ്യാരണ്ടി വേണമെന്ന സ്വാശ്രയ കോളേജ് മാനേജ്മെന്റ് നിബന്ധന ശരിയാണെന്നുമുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ എഴുതിയത്.)

Sunday, 12 September 2010

പൂരണത്തിനായി ഒരു സമസ്യ


.............................................................
.............................................................
................................................................
കൈ വെട്ടി മാറ്റിയ നരാധമരെത്ര ഭേദം?
-ദത്തന്‍

(വൃത്തം വസന്തതിലകം)
എന്റെ പൂരണം പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ് .

Thursday, 5 August 2010

തൊഴില്‍ പലവിധം

തെങ്ങേറ്റം, തേങ്ങയാട്ടം, കയര്‍പിരി, കൂടകെട്ടൂഴിയം, മീന്‍പിടുത്തം,
തുംഗശ്രീപൂണ്ട സര്‍ക്കാര്‍പണി, കഥകളിയില്‍ കൊട്ടു, കൂത്തിച്ചിയാട്ടം,
മങ്ങാതില്ലങ്ങളില്‍ ചെന്നടിതളി, വിറകുണ്ടാക്കല്‍, തീയാട്ടു, മാല്യം-
ഭംഗ്യാബന്ധിക്കല്‍, പിന്നെക്കൃഷി തൊഴില്‍ പലതുണ്ടേവമോരോന്നിവണ്ണം.

- മൂലൂര്‍ എസ്. പദ്മനാഭപ്പണിക്കര്‍

Saturday, 24 July 2010

സീതയുടെ രാമന്‍



കരം പിടിച്ച നാള്‍ മുതല്‍ ഗൃഹത്തിലും വനത്തിലും
വരാംഗി ! ശൈശവത്തിലും തഥൈവ യൌവനത്തിലും
പരം നിനക്കുറങ്ങുവാന്‍ മൃദൂപധാനമോര്‍ക്ക മ-
റ്റൊരംബുജാക്ഷിയെത്തൊടാത്ത രാമ ബാഹുവല്ലയോ ?

-ചാത്തുക്കുട്ടി മന്നാടിയാര്‍ (ഉത്തര രാമചരിതം)

Tuesday, 6 July 2010

ഭക്തി

ചെന്താർകാന്തികൾ ചിന്തുമന്തി സമയച്ചന്തം കലർന്നും ഭവാൻ
നീന്തിച്ചെന്നഥ നൃത്തമാടിയമരും ദേവന്റെ തൃക്കൈകളിൽ
ചുറ്റിപ്പറ്റിയവറ്റിലിറ്റുമുതിരം തോരാത്തൊരാനത്തുകിൽ
ക്കോലം ചാർത്തണമാടൽ വിട്ടുമ രസാൽ കണ്ടോട്ടെ നിൻ ഭക്തിയെ

എ.ആർ.രാജരാജ വർമ്മ

Friday, 18 June 2010

ശക്തി


ലോലക്കണ്ണാം സുമത്തിൻ ചെറുമുനയണുവോളം ചുളിച്ചൊന്നു നോക്കും
കാലത്തെല്ലാ പ്രപഞ്ചങ്ങളുമര നൊടിയിൽത്തോന്നി നിന്നങ്ങു മായും
കൂലം വിട്ടോരു ശക്തിക്കുടയവളവളെൻ ചിത്തരംഗത്തിലാടും
ബാലപ്പെൺകല്പകപ്പൂം കൊടി തവ മനമാം ദാരുവിൽചുറ്റിടട്ടേ.

-ചട്ടമ്പി സ്വാമികൾ

Wednesday, 16 June 2010

നാലാമത്തെ ഉപായം

ഗുണപ്പെടാ സാമമരക്കരില്‍ ദൃഢം,
ചിതപ്പെടാ ദാനമനല്പ വിത്തരില്‍,
ബലോദ്ധതന്മാരില്‍ വൃഥൈവ ഭേദവും,
പരാക്രമം താനിഹ സമ്മതം മമ.

-വാല്‍മീകിരാമായണം തര്‍ജ്ജമ(ഹനുമാന്റെ ഫിലോസഫിയാണിത്)