Thursday, 31 January 2013

ഉള്ളൂർ


സുസ്പഷ്ടോച്ചാരണം,ധീനിശിതഗതി വിശേഷിച്ചു കാട്ടുന്ന നേത്രം
സ്വല്പസ്ഥൗല്യം കലർന്നീടുമൊരുട,ലൊരുപാദത്തിനേതാണ്ടു ദൈർഘ്യം
കെല്പേറും വാക്പടുത്വം സ്മൃതിബല,മതിമാത്രോജ്വല ശ്രീകവിത്വം
കല്പിക്കാമേവമുള്ളൂരെഴുമരിയ മഹാ കാവ്യകൃത്തിന്റെ ചിഹ്നം.

മൂലൂർ

വള്ളത്തോൾ


നിഷ്കാപട്യം സ്ഫുരിക്കും വദനമഥ വിശാലാളിക ശ്രീവിലാസം
ദൈർഘ്യം ചേരും ശരീരം സുലഭ പദമിഴച്ചുച്ചരിക്കും സുവാക്യം
അക്കർണ്ണങ്ങൾക്കു കേഴ്വിക്കതിവികലത നൽ സാഹിതീസാർ വ്വഭൗമ-
പ്രഖ്യാതൻ മേനവന്നുള്ളൊരു വടിവിവയെന്നോർക്കണം തർക്കഹീനം.

മൂലൂർ

കുമാരനാശാൻ


ചിന്താശീലം സ്ഫുരിക്കും വലിയ നയനമാ സ്ഥൂലമാം ഹ്രസ്വഗാത്രം
സന്തോഷം പൂണ്ട പൊട്ടിച്ചിരിയെവിടെയുമുൾക്കൊള്ളുമുദ്ദാമഭാവം
ദന്തം തെല്ലൊന്നുയർന്നിട്ടമരുവതഥ നല്കാകളീ രമ്യകണ്ഠം
ചിന്തിച്ചാലെൻ.കുമാരാഹ്വയ സുകവിയിതേമട്ടു കാണുന്നു മുമ്പിൽ

മൂലൂർ എസ്.പദ്മനാഭപ്പണിക്കർ

Saturday, 11 August 2012

ദൈവം വന്ന വഴി


ദൈവം വന്നതു തത്ത്വചിന്തകൾ തെളിച്ചെത്തിച്ച തേർത്തട്ടിലോ
ഭാവങ്ങൾക്കഭിരാമ രൂപമരുളും ശില്പീന്ദ്ര ശില്പത്തിലോ
പൂവർച്ചിച്ച പുരോഹിതന്റെ ഭജനപ്പാട്ടിൻ കളിത്തട്ടിലോ
പാവം,മിഥ്യ പണിഞ്ഞുയർത്തിയ തമോരൂപപ്രപഞ്ചത്തിലോ?

-വയലാർ

Sunday, 25 March 2012

ചെമ്മനത്തിന്റെ "അഭിനവ നളിനി "

(സുകുമാര്‍ അഴീക്കോടിനെ നാണം കെടുത്തുവാന്‍ നടക്കുന്ന ഒരു ക്വട്ടേഷന്‍ നായികയുടെ തനിനിറം വെളിവാക്കുന്ന കവിതയുടെ ഒരംശം )

ശത്രുപക്ഷമൊരുമിച്ചു തീര്‍ത്തതാം
വക്രബുദ്ധി ഫലമാര്‍ന്നു ;തുക്കടാ
പത്രമച്ചുകളില്‍ വച്ചു കാമുകന്‍
പണ്ടയച്ച പല പ്രേമലേഖനം.

അമ്പതാണ്ടിലധികം തുലയ്ക്കുവാന്‍
വമ്പൊടീ നളിനി നോക്കിയെങ്കിലും
കേരളോര്‍വ്വിയിലുയര്‍ന്നു നാള്‍ക്കുനാള്‍
സുര്യനായ്‌ വിലസിയാ ദിവാകരന്‍

ചെമ്മനം ചാക്കോ

Monday, 31 October 2011

ശ്രീനാരായണഗുരു



പാരിൽദ്ധർമ്മമുയർത്തുവാൻ യദുകുലേ പണ്ടെന്നപോലീഴവ-
ന്മാരിൽ സ്വാമി പിറന്ന മാസമതിലാണേവർക്കുമോണോത്സവം;
ആരിവ്വണ്ണമഖണ്ഡമംഗളനഹോ?സദ്യോഗവിദ്യാമൃതം
പൂരിക്കും പുതുചന്ദ്രനേ,ജയ ചിരം നാരായണശ്രീഗുരോ!

വള്ളത്തോൾ

Monday, 24 October 2011

ഒരു സുന്ദരി


ലാവണ്യക്കടലില്ക്കളങ്കമിയലാതുണ്ടായ വാർതിങ്കളോ,
പൂവമ്പന്റെ പുകഴ്ച കാട്ടി വിലസും പുത്തൻ കൊടിക്കൂറയോ,
ദൈവത്തിന്റെ വിചിത്രസൃഷ്ടിവിരുതോ,ശൃംഗാരസൂക്തോന്മിഷൽ-
ക്കൈവല്യപ്പൊരുളോ,നമുക്കെതിരിലിക്കാണാകുമേണാക്ഷിയാൾ?

-വള്ളത്തോൾ (വിലാസലതിക)